" അതിനു തലക്ക് സുഖല്യാത്രേ. എന്നും വൈന്നേരം അവിടെ പോയിരിക്കും. ചിരിക്കും പിറുപിറുക്കും. ചിലപ്പോ കരയും. ന്താ ചെയ്യാ ? മനുഷ്യന്റെ അവസ്ഥ ത്രക്കെ ള്ളൂ... മുഖം മിനുക്കി നടക്കുമ്പോ കാണാൻ നല്ല ചേലാ പക്ഷെ മനസ്സ് കൈവിട്ടാൽ പിന്നെ ന്ത് ന്റായിട്ടെന്താ കാര്യം"
അറിവെനിക്ക് നൽകിയത് അതേ വാർഡിലെ വെറെയൊരു അന്തേവാസിയായിരുന്നൂ. മനസ്സിന്റെ താളം പിഴച്ചപ്പോൾ മൗനത്തെ പ്രണയിച്ചു തുടങ്ങിയിരുന്ന അവര്‍ ആശുപത്രിയിലെ നിത്യസാന്നിദ്ധ്യമായിരുന്നൂ. ഗ്രില്ലിട്ട ജനലിലൂടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ലോകം കാണുന്നത് . പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഗതാകാലസ്മരണകള്‍ നിറം പിടിച്ചും മങ്ങിയും അവരുടെ മുഖത്തു മിന്നിമറയുന്നതുയ് കാണാമായിരുന്നു. വെറുതെ ഒരു സായന്തനത്തില്‍ എന്താണ് അവരവിടെയിരുന്നു കാണ്ന്നതെന്നറിയാന്‍ ഞാനും അതാവർത്തിക്കാനെന്നോണം ജനലിലൂടെ പുറത്തേക്ക് നോക്കി. ബാല്യസായാഹ്നങ്ളെയും ഓർമ്മിപ്പിക്കാനെന്നോണം അപ്പുറത്തെ ഒരു മാഞ്ചുവട്ടിൽ കൊത്തംകല്ല് കളിക്കുന്ന ഒരു ഷിമ്മിക്കാരിയാണ് ഞാനാദ്യം കണ്ടത്. തൊട്ടുമാറി വേറെയും കുട്ടികൾ കളിക്കുന്നുണ്ട്. പുളിമാവിൻ ചുവട്ടിൽ കരിയിലകൾ ഉച്ചമയങ്ങും നേരത്ത് അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുവെട്ടിച്ച് ഞാനും പോവ്വരുണ്ടായിരുന്നു കൊത്തംകല്ലുകളിക്കാൻ ... അസ്തമയസൂര്യന്‍ മയൂഖയലകളോതുക്കി വിടവാങ്ങുമ്പോഴും അർദ്ധമനസ്സുമായി വീട്ടിലേക്ക് മടങ്ങിയ ആ ദിനങ്ങൾക്ക് സുവര്‍ണ്ണണ്ണനിറമാണ് ഓർക്കുമ്പോൾ...
സാമൂഹികജീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചതും ഈ സായാഹ്നങ്ങളിലായിരുന്നൂ. വീറോടെയും വാശിയോടെയും മൽസരിക്കാനും പരാജയത്തിലും നിരാശയാവാതെ വീണ്ടും പരിശ്രമിക്കാനും എത്ര വലിയ വഴക്കു കൂടിയാലും ഒടുവിൽ പിണക്കം മറന്ന് കെട്ടിപ്പിടിക്കാനും തോളത്ത് കൈയ്യിട്ടു നടക്കുവാനും പരസ്പരം പങ്കിട്ടെടുക്കാനും പ്രിയപ്പെട്ടവർക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യാനും ഞാൻ പഠിച്ചതെല്ലാം ഇ ഇതേ സായാഹ്നകളികൾക്കിടയിൽ നിന്നു തന്നെ. ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇടക്കെപ്പോഴോ ആദ്യപ്രണയം നാമ്പിട്ടതും ആ കളിക്കളിത്തലായിരിക്കണം. നിന്റെ കൊലുസിട്ട കാലുകൾ കാണാനെന്ത് ചേലെന്ന് അവൻ പറഞ്ഞപ്പോൾ നാണം തോന്നിയതും പാവാടപാതി പൊക്കിപിടിച്ച് ഓടിയതും അതുകൊണ്ട് തന്നെയായിരുന്നിരിക്കാം. പിന്നീട് ഓരോ കളികളിൽ അവൻ വിജയിക്കുമ്പോഴും മനസ്സിൽ തോന്നിയ സന്തോഷത്തിന്റെ കിരണങ്ങൾ കണ്ണുകളിൽ കുഞ്ഞു നക്ഷ്ത്രങ്ങളായ് തിളങ്ങിയതിനും കാരണം വേറെന്തായിരുന്നൂ....
ജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങൾക്കിടയിലും ഈ നനുത്തതും സുഗന്ധവുമുള്ള സ്മരണകൾ സൂക്ഷിക്കുന്നത, നാളത്തെ തലമുറ കമ്പ്യൂട്ടറിന്റെയും ടാബിന്റെയും മുന്നിലെ ലോകത്തിൽ ജീവിക്കുമ്പോൾ എനിക്ക് പറയണം ഒരു മുത്തശ്ശികഥ പോലെ. സാറ്റ് കളിച്ചതും , തൊട്ടേ പിടിച്ചേ കളിച്ചതും എല്ലാം അതിനു വേണ്ടി ഒരിക്കൽ കൂടി ഞാനാ ഷിമ്മിക്കാരിയെ, അവളുടെ പരിസരവും പ്രായവും കളിയെ ആവോളം ആസ്വദിച്ചൂ. ഓർമ്മകൾ ഓരോന്നായി കോർത്തു വെക്കുന്നതാണ് ജീവിതം . കൊഴിഞ്ഞുപോയാലും വീണ്ടും അടുക്കിയെടുത്ത് മനസ്സിൽ സൂക്ഷിച്ചുവെക്കുന്ന ഇതളുകളുടെ പൂക്കാലം. ആ പൂക്കാലത്തെ ഇടക്കിങ്ങനെ ഓർമ്മിച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്നതും ഒരു സുഖമാണ്.
അല്ലെങ്കിലും നനുത്ത വേദനയിലും ബാല്യമെന്ന കഴിഞ്ഞുപോയകാലത്തിന്റെ വീണ്ടുമൊരാവർത്തി വർണ്ണിക്കാനും കൂടിയാണല്ലോ ഓർമ്മകളെ ഹൃദയത്തോട് ചേർത്തുവെക്കുന്നത്....
കുട്ടിക്കാലം ഓർത്തതാണല്ലേ.ഞാനും കുട്ടിക്കാലത്തെക്കുറിച്ച് എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടുണ്ട്
ReplyDelete